Monday 2 February 2015

അയല്‍പക്കങ്ങളെ ഇല്ലായ്മ ചെയ്യുന്ന വികസനം; നഷ്ടമാകുന്ന ഘാനയുടെ കൊളോണിയല്‍ വാസ്തുവിദ്യ

അയല്‍പക്കങ്ങളെ ഇല്ലായ്മ ചെയ്യുന്ന വികസനം; നഷ്ടമാകുന്ന ഘാനയുടെ കൊളോണിയല്‍ വാസ്തുവിദ്യ


Feb 02 2015 06:52 AM
പോളിന്‍ ബാക്സ്(ബ്ലൂംബർഗ് ന്യൂസ്)കുട്ടിക്കാലത്ത്, ഘാനയുടെ തലസ്ഥാനമായ അക്രയിലെ തന്റെ കൊളോണിയല്‍ വീടിന്റെ മുറ്റത്ത് കുരങ്ങന്മാര്‍ കളിക്കുന്നതും മേല്‍ക്കൂരയ്ക്കു മുകളില്‍ തത്തകള്‍ പാറിപ്പറക്കുന്നതുമെല്ലാം എലിസബത്ത് ബിനേ ഓര്‍ക്കുന്നു. “ഇവിടെ നിറച്ചും പക്ഷികളായിരുന്നു. തിങ്ങി നിറഞ്ഞ മരങ്ങള്‍ കാരണം ആകാശം കാണാനേ കഴിയില്ലായിരുന്നു”, 58 കാരിയായ ബിനേ ഒരു അഭിമുഖത്തില്‍ തന്റെ ഓര്‍മ പങ്കു വച്ചു.

ഇന്ന്, റിഡ്ജിലെ അവരുടെ വീട്, ബ്രിട്ടീഷ് കോളനി ഭരണകൂടം  നിർമ്മിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പഴക്കമുള്ള വീടുകൾ ഒന്നാണ്. ഡവലപ്പർമാർ ആ പ്രദേശം കയ്യേറി മരങ്ങള്‍ വെട്ടി നിരത്തി ചുറ്റും വൈദ്യുതി വേലികള്‍ കെട്ടി മാസം ഏഴായിരം ഡോളര്‍ വീതം വാടക ഈടാക്കുന്ന  അപ്പാർട്ട്മെന്ടുകളുള്ള മൂന്നു നില കെട്ടിടങ്ങള്‍ പണിഞ്ഞിരിക്കുകയാണ്.

ആഡംബര സൌകര്യങ്ങളുള്ള വാടക അപ്പാർട്ട്മെന്ടുകള്‍ക്ക് ആവശ്യം കൂടും തോറും പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ വേലി കെട്ടി കമ്മ്യൂണിറ്റികളും റെസിഡെന്‍ഷ്യല്‍ ഏരിയകളും പണിതുയര്‍ത്തുമ്പോള്‍ നിരവധി കൊളോണിയല്‍ കെട്ടിടങ്ങള്‍ ഒരു അവശേഷിപ്പ് പോലുമില്ലാതെ പൊളിച്ചു കളയപ്പെടുകയാണ്.



“വികസനം നമ്മുടെ അയല്‍പക്കങ്ങളെ ഇല്ലായ്മ ചെയ്യലാണ്”, ആര്‍ക്കിടെക്ടും ആഫ്രിക്ക അടിസ്ഥാനമാക്കിയുള്ള ആര്‍ക്കിടെക്ടുകളെ യോജിപ്പിക്കുന്ന ‘ആര്‍ക്കിആഫ്രിക്ക’ ഫൌണ്ടെഷന്റെ ചെയര്‍മാനുമായ ജോ ഒസെ-അഡോ പറയുന്നു. “ഈ വസ്തുക്കളിലും, സ്ഥലത്തിന്‍റെ മേലെയുമൊക്കെ വലിയ സമ്മര്‍ദമുണ്ട്. അതുകൊണ്ട് കുടുംബങ്ങള്‍ക്ക് എങ്ങനെയെങ്കിലും ഈ കെട്ടിടങ്ങളില്‍ നിന്ന് രക്ഷപെട്ടാല്‍ മതിയെന്നാണ്. അതുപോലെ തന്നെ, അവ സംരക്ഷിക്കുന്ന ഗവണ്‍മെന്റ്റ് പോളിസികളുമില്ല”, അദ്ദേഹം തുടര്‍ന്നു.

പടിഞ്ഞാറൻ ആഫ്രിക്കയിലെരണ്ടാമത്തെവലിയ സാമ്പത്തിക മേഖലയായ ഘാന 2010 ല്‍ എണ്ണ കയറ്റുമതി തുടങ്ങി. ക്രൂഡ് ഉത്പാദനം സാമ്പത്തിക വളര്‍ച്ച കൂട്ടുമെന്ന പ്രതീക്ഷയില്‍ പ്രവാസികളായ ഘാനക്കാരൊക്കെ തിരിച്ചു വന്നത് അക്രയിലേയും, പെട്രോളിയം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പടിഞ്ഞാറൻതുറമുഖ നഗരമായ തകോരടിയിലേയും റിയല്‍ എസ്റേറ്റ് സാധ്യതകള്‍ വര്‍ധിപ്പിച്ചു.

കൃത്യമായ കെട്ടിട നിയന്ത്രണ നിയമ വ്യവസ്ഥിതികള്‍ നടപ്പിലാക്കാതിരിക്കുക, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാഷ്ട്രീയ അസ്ഥിരത, ഉദാരമായ ബാങ്കിംഗ് രീതികള്‍ എന്നിവ ഒരുപാട് പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു വരാന്‍ കാരണമായി. അയല്‍പ്പക്കത്തുള്ള ഐവറി കോസ്റ്റിലെ ആക്രമണങ്ങള്‍ കമ്പനികളേയും അതുവഴി നൂറു കണക്കിനു ജോലിക്കാരെയും അക്രയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു. നൈജീരിയയിലെ നിക്ഷേപകർ അവിടുത്തെ പട്ടണങ്ങളായ അബൂജയെയും ലഗോസിനേക്കാളും സ്ഥിരതയുള്ള അക്ര തിരഞ്ഞെടുത്തു.

രാജ്യത്തെ ഏറ്റവും പുതിയ സെന്‍സസ് പ്രകാരം 2010 ദശാബ്ദത്തില്‍ അക്രയിലെ ജനസംഖ്യ ഇരുപത്തെട്ടു ശതമാനം കൂടി നാല്പ്പതു ലക്ഷം കവിഞ്ഞു. കൊളോണിയല്‍ വീട്ടുകാര്‍ക്ക്, ഇത് ലളിതമായ സാമ്പത്തിക യുക്തിയാണ്.



“ഒരു പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ വന്നു സ്ഥലത്തിനു അഞ്ചു ലക്ഷം ഡോളര്‍ നല്‍കാമെന്നു പറയുകയും പുതിയ ഫ്ലാറ്റില്‍ അപ്പാര്‍ട്ട്മെന്റുകള്‍ തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്യുമ്പോള്‍ ഒരുപാട് ചിന്തിക്കേണ്ടി വരുന്നില്ല”, റിയല്‍ എസ്റേറ്റ് കമ്പനി നടത്തുന്ന ഘാനക്കാരനായ സെബാസ്റ്റ്യൻ വാന്‍ ല്യൂവന്‍ പറയുന്നു.

രാജ്യത്തിലെ ഏറ്റവും വലിയ വസ്തു-ഇടപാട് കമ്പനിയായ ബ്രോള്‍ ഘാന ലിമിറ്റെഡിന്റെ കണക്കുകളനുസരിച്ച്, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഏറ്റവും കൂടിയ വാടക വീടുകള്‍ അക്രയിലാണുള്ളത്. ഇത് ഒരു ദശാബ്ദ കാലത്തിനകത്തുണ്ടായ നിർമ്മാണ പ്രവർത്തനങ്ങളുടെ ആധിക്യത്തെ കൂട്ടി. മൂന്നു ബെഡ്റൂം അപ്പാര്ട്ട്മെന്റുകള്‍ക്ക് പ്രതിവര്‍ഷമുള്ള ശരാശരി വാടക മാന്‍ഹട്ടനോട് കിടപിടിക്കുന്ന രീതിയില്‍ 42000-50000 ഡോളറാണ്.

പട്ടണത്തിന്റെ ഹൃദയമായ ‘കന്റോണ്‍മെന്റ്സ് ആന്‍ഡ് റിഡ്ജ്’എന്ന സ്ഥലത്തെജീർണ്ണിച്ച, മോടിയുള്ള വാസസ്ഥലങ്ങളും പഴക്കമേറിയ മരങ്ങളുംകൊണ്ട് സമ്പുഷ്ടമായ വിശാലമായ പ്ലോട്ടുകൾ, അപ്പാര്ട്ട്മെന്റുകളുടെ ഉയര്‍ന്ന വിലയില്‍ മതിമറന്ന പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്സിന്റെ കണ്ണില്‍ പെട്ടു.

“ചരിത്രത്തെ പറ്റി സംസാരിക്കാന്‍ ഘാനക്കാര്‍ക്ക് വല്യ ഇഷ്ടമാണ്. എന്നാല്‍ ഒരു പ്രസിദ്ധനായ ആള്‍ ജീവിച്ചിരുന്നു എന്ന കാരണം കൊണ്ട് ഒരു കെട്ടിടത്തിനു പ്രത്യേക പ്രാധാന്യം കൊടുക്കുന്നത് മണ്ടത്തരമാണെന്നാണ് അവര്‍ കരുതുന്നത്”, ചരിത്രകാരനും, അക്രയുടെ പഴയ മേയറുമായിരുന്ന നാറ്റ് അമാര്‍റ്റെയിഫിയോ പറയുന്നു.

കൊളോണിയല്‍ കെട്ടിടങ്ങളില്‍, വലിയ അടിത്തറയില്‍ പണിഞ്ഞ ചതുര ബംഗ്ലാവ് മുതല്‍ കമാനരൂപത്തിലുള്ള  ജനാലകള്‍, ഗംഭീരമായ കോണിപ്പടികള്‍, തണുത്ത കാറ്റ് വീശുന്ന തണലുള്ള വരാന്തകള്‍ എന്നിവയുള്ള രണ്ടു നില മന്ദിരങ്ങള്‍ വരെയുണ്ട്. വൃത്തിഹീനരും രോഗവാഹകരുമെന്നു കരുതി പോന്ന ആഫ്രിക്കന്‍ അയല്പ്പക്കക്കാരില്‍ നിന്ന് സുരക്ഷിത ദൂരത്തില്‍ നില്‍ക്കാന്‍ വെള്ളക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ബ്രിട്ടീഷ്‌കാര്‍ 1920കളില്‍ പണിഞ്ഞു നല്‍കിയ വീടുകളാണ് മിക്കതും.

“വീട്ടുടമസ്ഥര്‍ക്ക് മിക്കപ്പോഴും ഈ വീടുകള്‍ സംരക്ഷിക്കാനുള്ള പണം പോലുമില്ല. ഒന്നോ രണ്ടോ ഏക്കറിലാണ് ഈ കെട്ടിടങ്ങള്‍ നില്‍ക്കുന്നത്. കൂടിപ്പോയാല്‍ മാസം 12000 ഡോളര്‍ വാടക കിട്ടും. ഈ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു കളഞ്ഞു പുതിയ ഇരുപത് അപ്പാര്‍ട്ട്മെന്റുകള്‍ പണിതാല്‍ ഡവലപര്‍മാര്‍ക്കുള്ളത് പോലെ 120 ശതമാനം ലാഭം കിട്ടും”, വാണിജ്യ-റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് നിയന്ത്രിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ‘ഒറെല്‍ ഘാന’ എന്ന ബ്രോക്കറേജ് കമ്പനിയുടെചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റിച്ചാര്‍ഡ് മന്തോ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അടിമക്കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന ഘാനയുടെ പ്രസിദ്ധമായ തീരദേശകോട്ടകളായ കേപ്പ് കോസ്റ്റ് കാസിലും (പതിനേഴാം നൂറ്റാണ്ട്), എല്മിന കാസിലും (പതിനഞ്ചാം നൂറ്റാണ്ട്) ഉള്‍പ്പടെയുള്ള, സ്മാരകങ്ങളായി രെജിസ്റ്റര്‍ ചെയ്ത കെട്ടിടങ്ങളെ പൊതുമേഖലാ മ്യൂസിയങ്ങളും മോന്യുമെന്റ്സ്ബോർഡും സംരക്ഷിക്കുന്നു. എന്നാല്‍ ചരിത്ര പ്രാധാന്യമുള്ള കൊളോണിയല്‍ ഉദ്യോഗസ്ഥരുടെ വീടുകളും ഘാനയിലെ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരുടെ കുടുംബ കെട്ടിടങ്ങളും ഇങ്ങനെ രെജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് ബോര്‍ഡിലെ സംരക്ഷക ഉദ്യോഗസ്ഥന്‍ ബെഞ്ചമിൻ അഫഗ്ബെഗീ പറയുന്നു.



“കെട്ടിടങ്ങള്‍ പൊളിക്കപ്പെടുന്നതിന്റെ നിരക്കില്‍ എന്തെങ്കിലുംപൊതുആശങ്ക ഉണ്ടെങ്കിൽ തന്നെ, അത് നിശബ്ദമാണ്. ഈ കെട്ടിടങ്ങളെ രാഷ്ട്ര ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. തദ്ദേശവാസികള്‍ ഒരു വിലയും കല്‍പ്പിക്കാത്ത ചരിത്ര സ്മാരകങ്ങളാണിത്.” നാറ്റ് അമാര്‍റ്റെയിഫിയോ പറയുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, അമാര്‍റ്റെ യിഫിയോയും കോഫി സെടോര്‍ദ്ജി എന്ന ഘാനക്കാരന്‍ ആര്‍ടിസ്റ്റും കൂടി അക്രയില്‍ 1930 കളില്‍ പണികഴിപ്പിച്ച  ബോര്‍ഡിംഗ് സ്കൂളുകളും ആശുപത്രികളും തുടങ്ങി, കൊളോണിയല്‍ കാലഘട്ടത്തിലെ പല തരത്തിലുള്ള കെട്ടിടങ്ങളും ചിത്രീകരിക്കാന്‍ തുടങ്ങി. അന്ന് അവര്‍ രേഖപ്പെടുത്തിയ എന്പതു ശതമാനത്തോളം കെട്ടിടങ്ങള്‍ ഇന്നില്ല. അവ പുതിയ അപ്പാര്ട്ട്മെന്റുകള്‍ക്കും ടൌണ്‍ഷിപ്പിനുമായി പൊളിച്ചു കളയപ്പെട്ടു.

സൌത്ത് ആഫ്രിക്കന്‍ ആര്‍ക്കിടെക്ചര്‍ സ്വാധീനമുള്ള, ആധുനികതയും ആഢ്യത്തവും നിറഞ്ഞ ഒരു കെട്ടിടം അവിടെ ഉണ്ടായിരുന്നു. ഇവിടുത്തെ  കാലാവസ്ഥയോ, സംസ്കാരമോ, സന്ദര്‍ഭമോ അനുസരിച്ചല്ലാതെ, ഇവിടെ നിലകൊള്ളുന്നതല്ല എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഘോഷോച്ചാരണത്തോടെ നിലനിന്നിരുന്ന ആ കെട്ടിടം ഇവിടുത്തെ ജനസംഖ്യയുടെ 98 ശതമാനത്തിന്റെ പരിധിക്കുമപ്പുറത്തായിരുന്നു”, ആര്‍ക്കിടെക്റ്റ് ജോ ഒസെ-അഡോ പറഞ്ഞു.

ആക്രയിലെ കന്റോണ്‍മെന്റ് പ്രദേശത്ത്,യു.എസ്.എംബസി അടക്കിവാഴുന്ന ഒരു മേഖലയില്‍, ആദ്യമായി പഴയതും പുതിയതും തമ്മില്‍ കൂട്ടിക്കലര്‍ത്താനൊരുങ്ങുകയാണ് ഗോരാന്‍ കൊലാരിക്. ഉപേക്ഷിക്കപ്പെട്ട ഒരു പഴയ കൊളോണിയല്‍ രണ്ടു നില കെട്ടിടത്തിന്റെ നിലവും മേല്‍ക്കൂരയുമെല്ലാം പുതുക്കിപ്പണിഞ്ഞു അതിനോട് ചേര്‍ന്ന് ഒരു റെസ്റ്റോറന്‍റ് പണിത് വിശാലമായ പൂന്തോട്ടത്തെ ഒരു തുറസ്സായ ഡിസൈന്‍ ബാറാക്കി മാറ്റി, കൊലാരിക്. 'കായ ഡിസൈന്‍ ബാര്‍' 2013 അവസാനം തുറന്നു പ്രവര്‍ത്തിക്കുകയും ചെറുപ്പക്കാരായ ഘാനക്കാരുടെയും പ്രവാസികളുടെയും ഇടയില്‍ വലിയ ജനസമ്മിതി നേടുകയും ചെയ്തു. കൊലാരിക് പറയുന്നത് ആ കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും അതുല്യമായ വാസ്തുവിദ്യ തനിക്ക് സംരക്ഷിക്കണമെന്നാണ്.

“ഇതുപോലെയുള്ള വസ്തുവകകള്‍ ഡവലപ്പര്‍മാര്‍ക്ക് വിറ്റ് ആഡoഭര അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാനാണ് ലാഭം മാത്രം കണക്കു കൂട്ടുന്ന ഉടമസ്ഥര്‍ ആഗ്രഹിക്കുന്നത്. ഗവണ്‍മെന്റ്റ് ഇത്തരം വീടുകളെ സംരക്ഷിക്കാത്തത് വളരെ കഷ്ടമാണ്. രാജ്യത്തിന്റെയും അതിന്റെ ചരിത്രത്തിന്റെയും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ചരിത്രപരമായ വാസ്തുവിദ്യ”, അദ്ദേഹം പറയുന്നു.

കുട്ടിക്കാല സ്മരണകള്‍ കൂടെ കൂട്ടുമ്പോഴും തന്റെ വീട് ഒരു ദിവസം നഷ്ടമാകും എന്നതില്‍ ബിനേക്കു തെല്ലും കുറ്റബോധമില്ല. “പഴകിയ ഈ വീട് പുതുക്കി പണിയാന്‍ എന്റെ കയ്യില്‍ പണമില്ല. ഈ വസ്തു രണ്ടു മുതല്‍ അഞ്ചു മില്ല്യന്‍ ഡോളര്‍ വരെ വിലമതിക്കുന്നതാണ്”, അവര്‍ പറയുന്നു.

No comments:

Post a Comment